Sunday, September 2, 2012

എന്റെ മഴ


 
 
 
 
 
 
 
കുഞ്ഞായിരിക്കുമ്പോൾ
മഴയെനിക്കൊരു കടൽ.
ചരൽ വിരിച്ച മുറ്റത്തൊരു
കളിക്കടൽ നിറയുമ്പോൾ
പെങ്ങൾക്കു് ഞാനൊരു
കപ്പലോട്ടക്കാരൻ...!
വെള്ളാരംകല്ലുകൾ നിറച്ച
കടലാസു കപ്പലിൽ
കുഞ്ഞു വാത്സല്യത്തിൻ
വെളുത്ത പതാകകൾ.

പിന്നെയെപ്പൊഴോ
അറിഞ്ഞു ഞാൻ
മഴയ്ക്കിലഞ്ഞിപ്പൂമണമെന്നു്.
തകർത്തു പെയ്യൂ
രാത്രിമഴ ദൈവങ്ങളേ...
നാളെപ്പുലർച്ചെ
കൈനിറയെ കാരയ്ക്കയും
ഇലഞ്ഞിപ്പൂക്കളും വേണം.

കളിയുടെ ബാല്യ ഋതുകഴിഞ്ഞ്‌
കണ്ണുനീരായ് പെയ്യുന്നൂ മഴ.
ഓലപ്പഴുതിലൂടിറ്റിറ്റു വീഴുന്നി-
തഛന്റെ വ്യാകുലക്കണ്ണുനീർ.
ഇടവപ്പാതിയിൽ
ഒറ്റയ്ക്കുറങ്ങാൻ കിടക്കുമ്പോൾ
തീപിടിച്ച കുറേ നക്ഷത്രങ്ങൾ
മഴ നനഞ്ഞെന്റെ കിനാവിലേക്കു്
പനിച്ചടർന്നു വീഴുന്നു.

മഴയുടെ മദ്ധ്യാഹ്നശേഷം
കൊരുക്കുന്നൂ പ്രണയങ്ങൾ.
മഴയിപ്പോൾ ചോരവറ്റാത്ത ഹരിതം.
പൂക്കളിലേക്കും , ജീവിതത്തിലേക്കും
മഴവിൽച്ചാറിറ്റിച്ച്
ഒരു കാട്ടുമയിൽ നൃത്തമായ്
പടർന്നിറങ്ങുന്നൂ...മഴ...!

----------

1 comment:

  1. കുഞ്ഞായിരിക്കുമ്പോൾ
    മഴയെനിക്കൊരു കടൽ.
    ചരൽ വിരിച്ച മുറ്റത്തൊരു
    കളിക്കടൽ നിറയുമ്പോൾ
    പെങ്ങൾക്കു് ഞാനൊരു
    കപ്പലോട്ടക്കാരൻ...!
    വെള്ളാരംകല്ലുകൾ നിറച്ച
    കടലാസു കപ്പലിൽ
    കുഞ്ഞു വാത്സല്യത്തിൻ
    വെളുത്ത പതാകകൾ.

    ReplyDelete

Thank you for your inputs...