ഏദൻ തോട്ടത്തിലെ
വിലക്കപ്പെട്ട പഴത്തിന്റെ
അനന്ത മോഹത്തുടിപ്പിലൂടെയാണു്
ആദ്യമായൊരു കംഫർട്ട് സോൺ
പച്ചയായ് അക്കരെയുണ്ടെന്ന്...
അവനവർക്ക് കാണിച്ചു കൊടുത്തത്...
ആശകളുടെ ദുഃഖശിഖരങ്ങൾ
വൃത്ത പരിധികൾക്കപ്പുറത്തേക്കു
നാവു നീട്ടിയ ഒരു നട്ടുച്ചയിൽ
പേടിപ്പിക്കുമൊരു പാമ്പനക്കമായ്
ഇഴഞ്ഞുവന്നവൻ പത്തിനീർത്തി...
കംഫർട്ട് സോണിലേക്കുള്ള
വലിയ വാതായനങ്ങൾ
നാമറിയാതെ പലനിറം ചാർത്തി
മുന്നിൽ വന്നു കൈകൊട്ടി വിളിക്കുന്നു...
പള്ളിക്കൂടത്തിൽ വച്ചു
കൂട്ടുകാരൻ തന്ന മിട്ടായി മധുരമായ്,
അച്ഛൻ പുസ്തകം വാങ്ങാൻ തന്ന
വിയർപ്പുവീണ നൂറുരൂപാ നോട്ടുകളായ്,
ഫേസ്ബുക്ക് ചാറ്റിലെ
മുഖമറിയാപ്പരിചയങ്ങളായ്...
മധുരങ്ങളുടെയും , അക്കങ്ങളുടെയും
അക്ഷരങ്ങളുടെയും ഒരു കൊളാഷ്.
ഇപ്പോൾ നീയും ഞാനും
മുപ്പതു വെള്ളിക്കാശിന്റെ
ചോരവീണ നിഴൽ ഞരമ്പുകളിൽ
ഇല്ലാനിറങ്ങളന്വേഷിക്കുന്നു...
ദേശാടനങ്ങളുടെയൊടുവിൽ
പൊടിപിടിച്ച നിറങ്ങളിൽ നിന്നും
നിലാവിന്റെ കതിർ കൊത്തിയെടുത്ത്
ഒരു പ്രാവുവന്നെന്റെ വാതിലിൽ മുട്ടുന്നു..
------------
No comments:
Post a Comment
Thank you for your inputs...