Wednesday, October 31, 2012

തറവാട്


നഗരകാന്താരത്തിൽ നട്ടുച്ചയെരിയുമ്പോൾ
നാട്ടിൽ നിന്നച്ഛനെന്തോ പറയാൻ വിളിക്കുന്നു...
“നമ്മുടെ തറവാട്‌
വിൽക്കുവാൻ പോകുന്നു“ വെന്നച്ഛന്റെ
തോരാമഴ പെയ്യുന്നെന്നിടനെഞ്ചിൽ.

“കിഴക്കേ മുറ്റം നിറച്ചക്ഷര വടിവുകൾ
വരക്കാനച്ഛൻ പഠിപ്പിച്ച സായന്തനങ്ങൾ...

ഇടവപ്പാതിച്ചോർച്ച തീരാതെ ,
മഴ നനഞ്ഞത്താഴമുണ്ടുറങ്ങും
കഷ്ടകാല രാത്രികൾ...
ഓർക്കുന്നോ ഇവയെല്ലാം...”
പൊടി പിടിച്ച കുറേ മഴകളാർത്തലച്ചു
പെയ്യും പോൽ നിർത്താതച്ഛൻ...

മാരിവില്ലുകൾ കൊത്തി പ്പറിക്കാനെത്തുന്നാരോ...
വേരുകൾ പറിക്കുംപോൽ വ്യാകുലം നീറുന്നുള്ളിൽ...

തെക്കേവഴിക്കപ്പുറം വീടുമായ്
പെസഹായിൽ പങ്കുവച്ചു നാമെത്ര
നഗരികാണിക്കലിൻ ദുഖഃവെള്ളിയാഴ്ചകൾ;
വടക്കേതിലെ വൈദ്യൻ
കനിവിന്നില കൂട്ടിപ്പകരും മരുന്നുകൾ...

പണ്ടൊരു വെള്ളപ്പൊക്കപ്പാച്ചിലിലൊഴുകി
വന്നൈശ്വര്യസുഗന്ധമായ്
കിഴക്കേത്തൊടിക്കോണിൽ
വളർന്നൊരിലഞ്ഞി തൻ
തണൽത്തലോടലുകൾ...
അരോരുമില്ലാതൊറ്റപ്പെട്ടു പോം പുലരിയിൽ
അമ്മയ്ക്കു് സാന്ത്വ
നത്തിൻ അൾത്താരയായീടുന്ന
റോക്കീസുപുണ്യാളന്റെ കപ്പേള നൊവേനകൾ...

എത്രയോ നിറങ്ങളീ തറവാടിൻ ചുറ്റിലും...
വാങ്ങുവാനാവില്ലല്ലോ ജീവിതത്തിൻ നിറങ്ങൾ...

വാങ്ങുവോർക്കറിയില്ല വിങ്ങുമീ വ്യാകുലങ്ങൾ...
വാങ്ങാനാവില്ലോരയൽപക്കവും കിനാക്കളും...
----------------------


സാഹിത്യ ശ്രീ മാസികയിൽ എന്റെ കവിത തറവാട് ...

No comments:

Post a Comment

Thank you for your inputs...